Thursday, August 10, 2023

ജസി

            ചിലരുടെ ഓർമ്മകൾ പെട്ടെന്നൊന്നും മനസ്സിൽ നിന്നും മാഞ്ഞുപോകുകയില്ല. അതിൽ ഒരാളായിരുന്നു ജസി എന്ന് പറയുന്നതിനേക്കാൾ എനിക്ക് ഇഷ്ടം അതിൽ ആദ്യം മനസിൽ വരുന്ന മുഖം ജസിയുടെതാണെന്ന് പറയാനാണ്.

             പത്താംക്ലാസ് കഴിഞ്ഞതിൽ പിന്നെ ജെസിയെ അപ്രതീക്ഷിതമായി ഞാൻ കാണുന്നത് വർഷങ്ങൾക്ക് ശേഷം ഒരു ബസ് സ്റ്റോപ്പിൽ വച്ചാണ്. അന്ന് അവിടെവച്ച് സംസാരിക്കാൻ കഴിഞ്ഞില്ലെങ്കിലും അവൾ എനിക്കായി ഒരു പുഞ്ചിരി കാത്തു സൂക്ഷിച്ചിരുന്നു. വർഷങ്ങൾ കഴിഞ്ഞിട്ടും മറന്നിട്ടില്ലെന്ന് പറയാൻ അവൾക്ക് ആ   ചിരിതന്നെ മതിയായിരുന്നു.  

              വർഷങ്ങൾ കടന്നുപോയി, ഋതുക്കൾ മാറിമറിഞ്ഞു, പലവട്ടം ആ വഴി പോയെങ്കിലും പിന്നീടൊരിക്കലും ജസിയെ ഞാൻ കണ്ടിട്ടില്ല. എല്ലാവരുടെ ജീവിതത്തിലും ഇതുപോലെ ഒരാൾ തീർച്ചയായും ഉണ്ടാകും. ഒരു ആയുസ്സ് മുഴുവൻ ഓർക്കാനുള്ള ഓർമ്മകൾ തന്നിട്ടുപോവുന്നവർ.

Friday, August 4, 2023

ജിസ്നേച്ചി

            പഠിക്കുന്ന കാലത്ത് ഒരുപാട് സൗഹൃദങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും ഇതുപോലെ ഒരാളെയും സ്നേഹത്തേടെ ചേച്ചി എന്ന് വിളിച്ചതായി എനിക്ക് ഓർമ്മയില്ല. എന്തിന്, ഞാൻ ഇന്നുവരെ ആരോടും ഇത്ര പെട്ടെന്ന് സൗഹൃദത്തിലായിട്ടുമില്ല. 

            എന്റെ രണ്ടാം വർഷ ബിരുദ പഠനകാലത്ത്  ക്ലാസ്മുറിയിലേക്ക് വൈകി എത്തിയ പുതിയ സഹപാഠിയായിരുന്നു  ജിസ്നേച്ചി . പ്രായം കൊണ്ട് എന്നേക്കാൾ ചെറുതായിട്ടും കല്യാണം കഴിഞ്ഞതിനാൽ ഞാൻ ജിസ്നേച്ചി എന്നാണ് വിളിച്ചത്. ജ്യേഷ്ഠൻ വിവാഹം കഴിച്ച പെൺകുട്ടി തന്നേക്കാൾ ഇളയതാണെങ്കിലും ഏട്ടത്തി എന്നു വിളിക്കുന്നില്ലേ, അപ്പോൾ  ജിസ്നേച്ചി എന്ന് വിളിക്കുന്നതിൽ തെറ്റില്ലെന്ന് തോന്നി. ആദ്യമൊക്കെ ആ വിളിയിൽ ഇഷ്ടക്കുറവ് കാണിച്ചെങ്കിലും ഇതാണ് കാരണം എന്നറിഞ്ഞപ്പോൾ അത് ജിസ്നേച്ചിക്കും ഇഷ്ടപ്പെട്ടു തുടങ്ങി.

              ജിസ്നേച്ചി വിവാഹം ചെയ്തത് ഒരു പുരോഹിതനെ ആയിരുന്നു. സ്ഥലം മാറി വന്നതിനാലാണ് ജിസ്നേച്ചി ഞങ്ങളുടെ കോളേജിൽ ചേർന്നത്. ഒരു കൂടപ്പിറപ്പിൻ്റെ സ്നേഹം എന്നും ജിസ്നേച്ചി എന്നോട് കാണിച്ചിരുന്നു. ചിലപ്പോൾ അതുകൊണ്ടാവാം ആ സൗഹൃദത്തിന് അതികകാലം ആയുസ്സില്ലാതെ പോയത്. 

Saturday, October 16, 2021

ബാല്യം


               ബാല്യം

എൻ ഓർമ്മതൻ ചെപ്പിലെ
നോവാർന്ന ഒരോർമ്മയായ്
അടർന്നു വീണൊരാ കാലമ-
തിന്നും കനലായെരിഞ്ഞിടുന്നു.

പൂവിനും പൂമ്പാറ്റകൾക്കും
പിന്നിലായ് ഓടിനടന്നകാലം
അമ്മതൻ വാത്സല്യത്തണലിൽ
കുറുമ്പുകാട്ടി നടന്നകാലം.

തറവാട്ടു മുറ്റത്തെ ചെത്തിയും
ആമോദം നിറയും സുഗന്ധിയും
ഇന്നു കാലത്തിൻ വികൃതിയിൽ
മാഞ്ഞുപോയൊരു ഓർമ്മമാത്രം.

      

Thursday, October 14, 2021

മഴ


മഴ

വെൺനിലാവിൻ രാപ്പാടിയായ്

വന്നെത്തിടും മഴപ്പക്ഷീ നീ..

കദനംചൊല്ലിടും കാറ്റിനായ്

ഏകുമോ സ്നേഹസ്വാന്തനം.


വിസ്മൃതിയിലണയാത്തൊരെൻ

ദുഃഖ ശകലങ്ങൾ പേറി നീ..

പെയ്തൊഴുകുമോ ഇനിയും

വറ്റാത്ത രാവിൻ മഴപ്പൂക്കളായ്.


നീയെൻ കിനാവിൽ നോവായ്

നിറഞ്ഞു പെയ്തിടുമ്പോൾ

ആത്മാവിലിറ്റി വീഴും തീരാ

നോവോർമ്മയീ മഴത്തുള്ളികൾ. 










                     



Monday, October 4, 2021

ഞാൻ








        



  ഞാൻ

ഇത്തിരി നേരമെങ്കിൽ 

ഇത്തിരി നേരം ഞാൻ

വായിക്കണമെന്ന് ചിന്തയിൽ

ജാലക വാതിൽ തുറന്നിടും.


കണ്ണെടുക്കാതെ ഞാൻ

കാണുന്ന കാഴ്ചയിലെങ്ങുമേ

കണ്ണിനു കുളിരേകുമിലകളും

കിളികളും പൂക്കളും മാത്രം.


താളുകൾ മാറാതെ ചിന്തകൾ മാറാതെ

ജാലക വാതിൽ തിരിച്ചടക്കുമ്പോൾ

മാറ്റമില്ലാത്തതെന്നുമെൻ

മനസ്സിനും ചിന്തക്കും മാത്രം..!


                                                                                                         (ആശയം: ചില്ല ആസ്മി)                                              

                                                                                      



      

Friday, June 15, 2018

മോഹശലഭം


           മോഹശലഭം
                                                           
                       ഏഴുവർണ്ണങ്ങളാൽ ചാലിച്ച-
                       നിൻ പൂവിതൾ ചിറകിനാൽ
                       തൊട്ടുണർത്തീ നീയെൻ
                       ഒരായിരം മോഹങ്ങളെ..

                       എൻ ഓർമ്മതൻ ചെപ്പിലെ
                       നിറമുള്ള സ്വപ്നമായ്
                       ചിറകടിച്ചുയർന്നുവെൻ
                       പറയാത്ത മോഹമായ് നീ..

                       ആരും അറിയാത്തൊരെൻ
                       മനസ്സിൻ്റെ മോഹമായ് നീ..
                    


                   

Wednesday, July 20, 2016

പുലരി

                   പുലരി

 പിന്നിട്ടനാളുകളിലേക്കായ് തനിയെ  
 നടന്നുനീങ്ങീടും നേരമെൻ-
 ഓർമ്മതൻ തൂവൽസ്പർശമായ് 
 നീയെന്നെ തൊട്ടുണർത്തി

 മഞ്ഞുപെയ്യുമീ പുലരിതൻവഴിവക്കിൽ 
 ഏകനായ് ഞാൻ നിന്നുടുമ്പോൾ 
 മഞ്ഞുതുള്ളികൾക്കിടയിലൂടെൻ 
 മിഴികളിൽ പതിഞ്ഞുനിൻ പൊൻകിരണം.

പാദങ്ങൾ പുൽകുമീപുൽനാമ്പിലും     
പൊഴിഞ്ഞുവീഴും പൂവിതൾ തുമ്പിലും 
കാണുന്നുഞാൻ നിൻ പൊൻകിരണമതി- 
ലലിയുന്നു ഞാനുമൊരുമഞ്ഞുതുള്ളിയായ്